2017, ജനുവരി 3, ചൊവ്വാഴ്ച

തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം/Thiruvangad Sree Ramaswami Temple

കണ്ണൂരിലെ തലശ്ശേരിയില്‍ സ്ഥിതിചെയുന്ന തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രതെ കുറിച്ചും അതിന്റെ ഐതിഹ്യത്തെ കുറിച്ചും ഒരു വിവരണം.....
ഐതിഹ്യം



അഗസ്ത്യമഹർഷി ശിഷ്യഗണങ്ങലോടുകൂടി കാവേരി സ്നാനത്തിനുപോകുന്ന അവസരത്തിൽ ശ്വേതൻ,നീലൻ എന്നീ രണ്ടു രാക്ഷസന്മാർ അദ്ദേഹത്തെ അപമാനിക്കുകയും കോപാകുലനായ മുനി അവരെ "അധഃപതിയ്ക്കട്ടെ "എന്ന് ശപിക്കുകയും ചെയ്തു. രാക്ഷസന്മാർ ശാപമോചനത്തിന് അപേക്ഷിച്ചപ്പോൾ മുനിനീലനെ തളിയിലപ്പനെ ഭജിക്കുവാനും ശ്വേതനെ തിരുവങ്ങാടുള്ള ശിവക്ഷേത്രത്തിൽ ചെന്ന് ഭജിക്കുവാനും ഉപദേശിച്ചു. ഇങ്ങനെ തുടർച്ചയായി മൂന്നു കൊല്ലം ഭജിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും അരുളിച്ചെയ്തു. അതനുസരിച്ച് ശ്വേതൻ തിരുവങ്ങാടുള്ള ഇപ്പോൾ വടക്കേടം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലും നീലൻ തളിയിലപ്പൻ ക്ഷേത്രത്തിലും ഭജനം നടത്തി .അക്കാലത്ത് വൻ കാടായിരുന്ന തിരുവൻകാട് ,"തിരുവങ്ങാട് "എന്ന് വിളിച്ചു വരുന്നു. ശ്വേതൻ ഭജിച്ചിരുന്നതിനാൽ തിരുവങ്ങാട് "ശ്വേതാരണ്യപുരം " എന്നും അറിയപ്പെടുന്നു. 'ശ്വേതംഎന്ന വാക്കിന് വെളുപ്പ് എന്ന അർത്ഥവുമുണ്ട്. അതിനാൽ 'തിരുവെൺകാട്തിരുവങ്ങാടായതാണെന്നും പറയപ്പെടുന്നു.


സങ്കല്പമൂർത്തി
ഖരവധം കഴിഞ്ഞ ഉടനെയുള്ള നിലയിൽ ശ്രീരാമാസ്വാമിയെ മകരമാസത്തിലെ തിരുവോണം നക്ഷത്രദിനം അമാവാസിയ്ക്ക് പ്രതിഷ്ഠിച്ചതാണെന്നു വിശ്വസിച്ചു
വരുന്നു. അന്നേ ദിവസം ആണ് തിരുവോണപ്പട്ടത്താനം കൊണ്ടാടുന്നത് .യുദ്ധത്തിനായി ശൂർപ്പണഖയുടെ ആവലാതി പ്രകാരം ഖരൻ അയച്ച രാക്ഷസരെ എല്ലാം നിഗ്രഹിച്ച വിവരം ശൂർപ്പണഖ ഖരനെ അറിയിക്കുന്നു. അതിക്രോധത്തോടെ ഖരൻ പതിനാലായിരം പടയോടുകൂടി ത്രിശിരസ്സിനെയും ഭൂഷനെയും അയക്കുന്നു. രാക്ഷസപ്പടയുടെ രൂക്ഷമായ കോലാഹലം കേട്ട് ശ്രീരാമൻ സീതാദേവിയെ ഒരു ഗുഹയിലാക്കി ലക്ഷ്മണനെ കാവൽ നിർത്തി രാക്ഷസന്മാരോട് പൊരുതുവാൻ പോയി. ഈ ഗുഹ തിരുവങ്ങാട് ദേശത്തുള്ള പോക്കനശ്ശേരി എന്നാ പറമ്പിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.
ഒരിക്കൽ ഖരവധം കളിമദ്ധ്യെ രാമനെ പോരിനു വിളിച്ച ഖരനെ പിന്നെ കണ്ടിട്ടില്ലത്രേ. അതിനാലാണ് ഇവിടങ്ങളിൽ ഖരവധം കഥകളി കളിക്കാത്തത്. ഈ കാരണം കൊണ്ടും ഇവിടെ ഉള്ള ശ്രീരാമ പ്രതിഷ്ഠ ഖരവധം കഴിഞ്ഞ ഉടനെ ഉള്ള നിലയിലാണെന്നു അനുമാനിക്കാം.
ചരിത്രം
ടിപ്പുവിന്റെ സൈന്യങ്ങൾ പീരങ്കി വേദികൾ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകർത്തു ഉള്ളോട്ട്‌ നീങ്ങിയപ്പോൾ ക്ഷേത്രത്തിലും ക്ഷേത്ര പറമ്പിലും അഭയം തേടിയിരുന്നവർ ഭയപ്പെട്ട് തിരുവങ്ങാട് പെരുമാളെ ശരണം വിളി തുടങ്ങി തത്സമയം ഒരാൾ കുതിരപ്പുറത്തു കയറി കിഴക്കോട്ട് പോകുകയും ക്ഷേത്രത്തെ ഉന്നം വെച്ച് വരുന്ന ടിപ്പുവിന്റെ സേന കലഹിച്ചു ഭയങ്കരമായി അന്യോന്യം യുദ്ധം ചെയ്തു നശിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു. ഈ യുദ്ധ സ്ഥലത്തിനു പെരുംബോർക്കുളം എന്നത് ചുരുങ്ങി പെരുങ്കുളം എന്ന് പറയുന്നു. ഉത്സവകാലത്ത് പെരുമാളുടെ പള്ളിവേട്ട പെരുങ്കുളത്തുവച്ചാണ് .
ക്ഷേത്ര രൂപകല്പന
പ്രധാന പ്രതിഷ്ഠ ശ്രീരാമസ്വാമി ആണ്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് പ്രതിഷ്ഠ. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹത്തിന് ആറടിപൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. നിൽക്കുന്ന രൂപത്തിൽ ശംഖും ചക്രവും ഗദയും താമരയും ധരിച്ചിരുക്കുന്ന ഈ പ്രതിഷ്ഠയെ തിരുവങ്ങാട്ട് പെരുമാളെന്നും വിളിക്കുന്നു. ഖരവധത്തിനുശേഷം രൗദ്രഭാവമടങ്ങാത്ത ശ്രീരാമനാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിന് ചുറ്റും അൽപ്പം താഴ്ന്നുനിൽക്കുന്ന മുഖമണ്ഡപത്തിന്റെ ഇടതുഭാഗത്തായിട്ടാണ് ശ്രീരാമദാസനായ ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തെക്കുഭാഗത്തുള്ള ഇടനാഴിയിലാണ് ദക്ഷിണാമൂർത്തി (ശിവന്റെ ഒരു രൂപഭേദം) പ്രതിഷ്ഠ .അതിനു തൊട്ടടുത്തായി ഗണപതി പ്രതിഷ്ഠയും കാണാം. നമസ്കാരമണ്ഡപത്തിനും തിടപ്പള്ളിക്കും ഇടയിൽ പടിഞ്ഞാറ് മുഖമായി സുബ്രഹ്മണ്യ പ്രതിഷ്ഠയും ഉണ്ട്.
മണ്ഡപത്തിന്റെ വടക്കുകിഴക്കുഭാഗത്ത്‌ ഒരു ചെറിയ മരം കൊണ്ടുള്ള കൂട്ടിൽ ഭഗവതിയുടെ പ്രതിഷ്ഠയും ഉണ്ട് .ഭഗവതിയുടെ സഞ്ചാരം ജനങ്ങൾക്ക്‌ ഭയാജനകമായതിനാൽ മന്ത്രശക്തി കൊണ്ട് ഭഗവതിയെ കൂട്ടിലാക്കി ദിക്ബന്ധം ചെയ്തു ചങ്ങല തളച്ചു എന്നാണു ഐതിഹ്യം. വാദ്യക്കാരനായ മാരാർ ബീജാക്ഷരങ്ങളുള്ള പാണികൊട്ടി താൻ ദേവിയെ വരുത്താം എന്നും ശാന്തിക്കാരൻ നമ്പൂതിരി തത്സമയം താൻ നിവേദ്യം അർപ്പിക്കും എന്നും തർക്കിച്ചുകൊണ്ട് പാണി കൊട്ടിയപ്പോൾ ഈ ദേവിയുടെ സാന്നിദ്യം ഉണ്ടായെന്നും നിവേദ്യം ഒരുക്കാൻ കഴുകിയ അരി ഉടനെ ദേവിക്ക് നിവേദിച്ചു എന്നും പറയുന്നു. ഇപ്പോഴും ആ നിവേദ്യതിലെന്നപോലെ വേവിക്കാത്ത അരിയാണ് ദേവിക്ക് നിവേദിക്കുന്നത് .മുഖ്യമായ വഴിപാടു ദേവിക്ക് അരിയാണ്. "അരിത്ലാവൽ" എന്നാണ് ഇതറിയപ്പെടുന്നത്. അയ്യപ്പൻനാഗദേവതകൾബ്രഹ്മരക്ഷസ്സ്ഗുരുവായൂരപ്പൻ (മഹാവിഷ്ണു/ശ്രീകൃഷ്ണൻ)ക്ഷേത്രം തന്ത്രിയുടെ ചില തേവാരമൂർത്തികൾ എന്നിവരാണ് മറ്റ് ഉപപ്രതിഷ്ഠകൾ.
കൂടാതെ വടക്കേടമെന്നും കിഴക്കേടമെന്നും പേരുള്ള രണ്ട് ശിവക്ഷേത്രങ്ങളുമുണ്ട്. വടക്കേടമാണ് ആദ്യമുണ്ടായത്. ഇവിടത്തെ ശിവന്റെ രൗദ്രതമൂലം സമീപവാസികൾക്ക് ബുദ്ധിമുട്ടുകളുണ്ടായപ്പോഴാണ് കിഴക്കേടം ക്ഷേത്രം അതിന് അഭിമുഖമായി പണിതത്. വടക്കേടം ക്ഷേത്രം കിഴക്കോട്ടും കിഴക്കേടം ക്ഷേത്രം പടിഞ്ഞാട്ടും ദർശനമായിരിക്കുന്നു.
ക്ഷത്രിയനായ ശ്രീരാമൻ ബ്രാഹ്മണർക്ക് ഭക്ഷണം കൊടുത്ത ശേഷം മാത്രമേ ഭക്ഷണം കഴിക്കരുള്ളുവത്രേ. ഇപ്പോഴും ഉച്ചപൂജയ്ക്കു മുമ്പായി ഒരു ബ്രാഹ്മണന് എന്നും ഭോജനം കൊടുത്ത ശേഷം ഗ്രമാപിള്ള നടയിൽ ചെന്നു തൊഴുതു ഭക്ഷണം കഴിഞ്ഞു എന്ന് സ്വാമിയെ അറിയിക്കുന്നു.
പെരുമാൾക്ക് മാത്രമായി വഴിപാടുകൾ കഴിക്കുന്നത്‌ ദുർല്ലഭം ആണ് .കൂട്ടത്തിൽ ഹനുമാനെയും പെടുത്തും .പെരുമാൾക്ക് വലിയവട്ടളം പായസം കഴിക്കുമ്പോൾ ഹനുമാന് അവിൽ നിവേദ്യം ആണ് വഴിപാട്.
18-ആം നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ കേരളം ആക്രമിച്ച് ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ ഈ ക്ഷേത്രത്തിനും നാശം സംഭവിച്ചിരുന്നു. എങ്കിലും ക്ഷേത്രം പൂർണ്ണമായി നശിച്ചുപോകാതെ രക്ഷപെട്ടു. ഈ ക്ഷേത്ര വളപ്പിൽ വെച്ചാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥരും തദ്ദേശീയരായ പ്രമാണിമാരും തമ്മിൽ പല കൂടിക്കാഴ്ചകളും നടന്നതും പല ഉടമ്പടികളും ഒപ്പുവെച്ചതും ഈ ക്ഷേത്രത്തിൽ പല താളിയോല ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്നു. പല മനോഹരമായ ശില്പങ്ങളും ഈ ക്ഷേത്രത്തിൽ ഉണ്ട്.
ക്ഷേത്രത്തിലെ വാർഷികോത്സവം എല്ലാ മേടമാസവും വിഷു ദിവസമാണ് നടക്കുന്നത്. (ഏപ്രിൽ-മെയ് മാസങ്ങളിൽ). ഉത്സവം ഒരു ആഴ്ച നീണ്ടു നിൽക്കും.
.........................................................................................................
ജയ്‌ ശ്രീ റാം <3

നമസ്തേ !!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ