2017, ജനുവരി 3, ചൊവ്വാഴ്ച

നാരായണന്‍ - മഹാവിഷ്ണു അവതാരങ്ങള്‍/Mahavishnu Dasavatharangal


 mahavishnu_avatharangal_narayana_avatharangal_dashavatharangal_malayalam

ഞാന്‍ ലോകപരിപാലനത്തിനായി നാരായണനായി രൂപമെടുത്തു. പാഞ്ചജന്യം എന്ന ശംഖുംസുദര്‍ശന ചക്രവുംതാമരയുംഗദയും കൈകളില്‍ പിടിച്ച് അനന്ത നാഗത്തില്‍ ഞാന്‍ ശയിക്കുന്നു.
ഞാന്‍ പാല്‍ക്കടലില്‍ വസിക്കുന്നു. വെള്ളനിറം എല്ലാം പ്രതിഫലിപ്പിക്കുന്നു. പാലില്‍ ജീവന്‍ നിലനില്‍ക്കാനാവശ്യമായ എല്ലാം അടങ്ങിയിരിക്കുന്നു. ഞാന്‍ സമ്പൂര്‍ണ്ണതയില്‍ വസിക്കുന്നു എന്ന അര്‍ത്ഥമാണ് പാല്‍ക്കടലിലെ വാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
അനന്ത നാഗം അനന്തമായ സ്ഥലകാലങ്ങള്‍ ആകുന്നു. ദ്രവ്യവും ഊര്‍ജ്ജവും ആകുന്നു. ഞാന്‍ പ്രപഞ്ചം ആകുന്നു.
അനേകം കാര്യങ്ങള്‍ ഒരേസമയം ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ ഞാന്‍ അനേകം കൈകളുള്ളവനായി സങ്കല്‍പ്പിക്കപെടുന്നു.
പാഞ്ചജന്യം എന്നാല്‍ പഞ്ചഭൂതങ്ങളില്‍ നിന്നും ജനിച്ചത് എന്നര്‍ത്ഥം . പഞ്ചഭൂതങ്ങളാല്‍ ജനിച്ച ജീവനാണ് എന്‍റെ ശംഖ്. അതിന്‍റെ ശബ്ദം സമൂഹത്തിന്‍റെ ശബ്ദമാണ്. സു എന്നാല്‍ നല്ലത് എന്നര്‍ത്ഥം . ദര്‍ശനം എന്നാല്‍ കാഴ്ച എന്നര്‍ത്ഥം . സുദര്‍ശനം എന്നാല്‍ നല്ല കാഴ്ച എന്നാണു അര്‍ഥം. തിരിയുന്ന ചക്രത്തെ ഏത് കോണില്‍ നിന്ന് നോക്കിയാലും ഒരേപോലെ മാത്രമേ കാണൂഏത് കോണില്‍ നിന്ന് നോക്കിയാലും നല്ലതുമാത്രം എന്നാണു സുദര്‍ശന ചക്രം
കൊണ്ട് അര്‍ത്ഥമാക്കുന്നത്. തിന്മയെ നശിപ്പിക്കാന്‍ ഞാന്‍ സുദര്‍ശനം ഉപയോഗിക്കുന്നു.
ധര്‍മ്മത്തെ നിലനിര്‍ത്തുക എന്‍റെ ധര്‍മ്മമാണ് . ധര്‍മ്മം മറന്നിട്ട് അനേക പ്രശ്നങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന ജീവന് ധാര്‍മ്മികത മനസിലാക്കി കൊടുത്ത് രക്ഷിക്കുവാന്‍ ഞാന്‍ അവരില്‍ ഒരുവനായി ജനിക്കുന്നു. ഇതിനെ അവതാരം എന്ന് പറയുന്നു. ജീവന്‍ പരിണാമ പ്രക്രിയയിലൂടെ മനുഷ്യനായി മാറി. എന്‍റെ അവതാരങ്ങളും ആ പരിണാമഘട്ടത്തില്‍ ഉണ്ടായി.
മത്സ്യംകൂര്‍മം വരാഹംനരസിംഹംവാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീകൃഷ്ണന്‍, കല്‍ക്കി ഇവയാണ് എന്‍റെ ദശാവതാരങ്ങള്‍. പരിണാമ പ്രക്രിയയിലൂടെയാണ് ജീവന്‍ മനുഷ്യനായത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഞാന്‍ ഈ ക്രമത്തില്‍ അവതരിച്ചത്.
ജലത്തില്‍ ജീവിക്കുന്ന മത്സ്യംജലത്തിലും കരയിലും ജീവിക്കുന്ന ആമകരയില്‍ ചെളിയില്‍ ജീവിക്കുന്ന വരാഹംമൃഗത്തില്‍നിന്നും മനുഷ്യനി ലേക്കുള്ള മാറ്റമായ നരസിംഹംആദ്യ മനുഷ്യരൂപമായ വാമനന്‍, ആയുധങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയ പരശുരാമന്‍, ത്യാഗിയും ധര്‍മ്മിഷ്ടനുമായ ശ്രീരാമന്‍, കൃഷിജലസേചനം എന്നിവ ഉപയോഗിച്ച ബലരാമന്‍, ബുദ്ധിയുടെ ആള്‍രൂപമായ ശ്രീകൃഷ്ണന്‍, ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കല്‍ക്കി തുടങ്ങിയ അവതാരങ്ങള്‍ ധര്‍മ്മ സംസ്ഥാപനത്തിന് വേണ്ടി ആയിരുന്നു. ശ്രീകൃഷ്ണനും കല്‍ക്കിയുമാണ് എന്‍റെ പൂര്‍ണ്ണാവതാരങ്ങള്‍


കല്‍ക്കി എന്‍റെ അവസാനത്തെ മഹാ അവതാരമാണ്. ഏറ്റവും ശക്തിയേറിയ അവതാരമാണ് കല്‍ക്കി. വളരെയധികം ബുദ്ധിമാനായശക്തനായആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന അനേകം ആയുധങ്ങള്‍ ഉപയോഗിക്കുന്ന ഒരു യുവാവായി ഞാന്‍ വരും. ലോകം മുഴുവന്‍ അക്രമവും തീവ്രവാദവും അലസതയും പടര്‍ന്നു സകല ജീവികള്‍ക്കും ബുദ്ധിമുട്ടനുഭവപ്പെടുമ്പോള്‍ ഞാന്‍ അതില്‍ നിന്നും ലോകത്തെ രക്ഷിക്കാനായി കല്‍ക്കിയായി അവതരിക്കും


ദശാവതാരങ്ങൾ:

എല്ലാ അവതാരങ്ങളും1200 ദിവ്യവർഷങ്ങൾ ഇടവിട്ടാണ് സംഭവിക്കുന്നത്. സത്യയുഗത്തിൽ മത്സ്യംകൂർമ്മംവരാഹംനരസിംഹം എന്നിവയും വാമനൻപരശുരാമൻശ്രീരാമൻ ത്രേതായുഗത്തിലും ബലരാമനുംശ്രീകൃഷ്ണൻ ദ്വാപരയുഗത്തിലും കൽക്കി കലിയുഗത്തിലും അവതരിക്കുന്നു.
ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ് ദശാവതാരങ്ങൾ എന്നു പറയുന്നത്.

1. മത്സ്യം

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.

2. കൂർമ്മം.

മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർതങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവന്മാർ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കിയാണു പാലാഴി മഥനം ആരംഭിച്ചത്. ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ ഉയർത്തി പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ അദ്ദേഹം ദേവാസുരന്മാരെ പാലാഴിമഥനം പൂർത്തിയാക്കി അമൃതം നേടിയെടുക്കുവാൻ സഹായിച്ചു.

3. വരാഹം.

മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണപ്പെടുന്നു.

മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. കോപിഷ്ടരായ മഹർഷിമാർ അവരെ രാക്ഷസന്മാരായി മാറട്ടെയെന്നു ശപിക്കുകയും ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.

4. നരസിംഹം.

ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിംഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് അതി വിചിത്രമായ ഒരു വരം വാങ്ങി.

" മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
രാവോ പകലോ തന്നെ കൊല്ലരുത്

ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത് "

എന്നായിരുന്നു ആ വരം. വരലബ്ദിയിൽ മദിച്ചു നടന്ന ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു.  പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.

വാഴപ്പള്ളിയിലെ ശ്രീനരസിംഹമൂർത്തി ശില്പം
നരസിംഹത്തിന്റെ രൂപത്തെ ഭാഗവതത്തിൽ ഇപ്രകാരമാണ് വർണ്ണിച്ചിരിയ്ക്കുന്നത്.
“ 
മീമാംസമാനസ്യ സമുത്ഥിതോഗ്രതോ
നൃസിംഹരൂപസ്തദലം ഭയാനകം
പ്രതപ്തചാമീകര ചണ്ഡലോചനം
സ്ഫുരത്സടാകേസരജൃംഭിതാനനം
കരാളദംഷ്ട്രം കരവാള ചഞ്ചല-
ക്ഷുരാന്തജിഹ്വം ഭ്രുകുടീ മുഖോൽബാണം
സ്തബ്ധോർദ്ധ്വകർണ്ണം ഗിരികന്ദരാത്ഭുത-
വ്യാത്താസ്യന്യാസം ഹനുഭേദ ഭീഷണം
ദിവിസ്പൃശൽ കായമദീർഘപീവര-
ഗ്രീവോരുവക്ഷ:സ്ഥലമല്പമദ്ധ്യമം
ചന്ദ്രാംശു ഗൗരൈശ്ഛുരിതം തനൂരുഹൈ-
ർവ്വിഷ്വഗ്ഭുജാനീക ശതം നഖായുധം ”

5. വാമനൻ.

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച വടു” ആയിരുന്നു വാമനൻ. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ് വാമനൻ ജനിച്ചത്. ദേവന്മാരെക്കാൾ വളർന്ന മഹാബലിയെ ഭയപ്പെട്ട ദേവർ മഹാവിഷ്ണുവിനോട് സങ്കടമഭ്യർത്ഥിക്കുകയും മനുഷ്യരൂപത്തിലവതരിച്ച് വിഷ്ണു വാമന വേഷത്തില്‍ മഹാബലിയുടെ അടുക്കല്‍ ചെന്ന്‍ തപസ്സു ചെയ്യുവാന്‍ മൂന്നടി മന്‍ണു ചോദിക്കുകയും ഇഷ്ടമുള്ളിടത്തു നിന്നളന്നെടുത്തുകൊള്‍വാന്‍ മഹാബലി പറഞ്ഞതുകേട്ട് ഭീമാകാരരൂപം പൂണ്ട വാമനന്‍ ആദ്യം ഭൂമിയേയും രണ്ടാമത് ആകാശത്തേയും അളന്നെടുത്തിട്ട് അടുത്ത കാലടിവയ്ക്കുവാന്‍ സ്ഥലം ചോദിക്കുകയും അത് തന്റെ ശിരസ്സില്വച്ചുകൊള്ളാനനുവദിച്ച് മഹാബലി മുട്ടുകുത്തി നില്‍ക്കുകയും ചെയ്തു. ഈ സമയം വാമനന്‍ മഹാബലിയെ തലയിൽ കാൽവച്ച് അനുഗ്രഹിച്ചു . എട്ടാം മന്വന്തരത്തിൽ ഇന്ദ്രനാവുമെന്നും അനുഗ്രഹിച്ചു .

6. പരശുരാമന്‍.

കേരളോല്പത്തി കഥയിൽ പരശുകൊണ്ട് കേരളക്കരയെ സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത മഹാബ്രാഹ്മണനെന്ന് വിവരിക്കപ്പെട്ടിരിക്കുന്ന മുനി.
പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായുംദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. തന്റെ പിതാവായ ജമദഗ്നിയെ വധിച്ചതിന്റെ പക തീര്‍ക്കാനായി പരശുരാമന്‍ ഇരുപത്തൊന്നുവട്ടം ക്ഷത്രിവംശനിഗ്രഹം നടത്തിയതായി പറയപ്പെടുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.

7. ശ്രീരാമന്‍.

വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ . അയോദ്ധ്യയിലെ രാജാവായിരുന്നു രാമൻ. ഇദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് രാമായണം പുരോഗമിക്കുന്നത്.
ഹിന്ദു ആരാധനാമൂർത്തികളിൽ പ്രധാനിയാണ് രാമൻ. 

അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. നന്മയുടെ ദൈവമായും ശ്രീരാമനെ കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി. ഉത്തമസ്ത്രീയായി സീതയെ കരുതുന്നു . ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. 
രാമചരിതവും ജീവനവും ധർമ്മത്തിന് ഉദാഹരണമാണ്. ഉത്തമപുരുഷനും പൂർണ്ണ മനുഷ്യനുമായിരുന്നു രാമൻ. ദശരഥൻ കൊടുത്ത ശപഥം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനും രാമനെ പിരിഞ്ഞിരിക്കുവാൻ കഴിയാത്തതുകൊണ്ട് പതിന്നാലു വർഷത്തെ വനവാസത്തിന് രാമനൊപ്പം പോകുകയും ചെയ്തു. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ചെയ്തു. ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം, സീത ലങ്കയിൽ ഉണ്ടെന്ന് ഹനുമാൻ കണ്ടെത്തുകയും. ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു.
വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും, അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു. അങ്ങനെ അന്തിമഫലമായ ദേശത്തിന്റെ ചക്രവർത്തിയായി, പിന്നീടുള്ള പതിനോരായിരം വർഷം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, ഐശ്വര്യത്തിന്റെയും, ന്യായത്തിന്റെയും യുഗമായ രാമരാജ്യ മായി അറിയപ്പെട്ടു.

ആപദാമപഹർത്താരം
ദാതാരം സർവസമ്പദാം
ലോകാഭിരാമം ശ്രീരാമം
ഭൂയോ ഭൂയോ നമാമ്യഹം

8. ബലരാമന്‍.

മഹാവിഷ്ണുവിന്റെ എട്ടാമത് അവതാരമാണ്‌ ബലരാമൻ.ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു.
ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്.  മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.

9. ശ്രീകൃഷ്ണന്‍.

മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ്‌ ശ്രീകൃഷ്ണന്‍. കൃഷ്ണനെ ചക്രധാരിയായിട്ടാണ് കണക്കാക്കുന്നത്. മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ. എന്നാൽ കൃഷ്ണ-വസുദേവ് എന്ന പശ്ചിമേന്ത്യൻ വീര-ആത്മീയ നായകനെ ഹിന്ദുമതം ആവാഹിച്ച് വിഷ്ണുവിന്റെ അവതാരമാക്കിയതാണ്‌ എന്നുമാണ്‌ ചരിത്രകാരന്മാർ പറയുന്നത്. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവര്‍ കാരഗൃഹത്തിലടയ്ക്കപ്പെടാന്‍ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണന്‍ ഭൂജാതനാകുകയും കംസന്‍ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാല്‍ ധാരാളം അസുരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണന്‍ കുരുക്ഷേത്രയുദ്ധത്തില്‍ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അര്‍ജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താല്‍ വശംവദയായ ഭൂമിദേവിയുടെ അഭ്യര്‍ത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്.

10.കല്‍ക്കി.

മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിക്കുകയും ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയുകയും ചെയ്യുകയുംഈ കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും.


ക=ഒന്ന്, അതായത് കലിയുഗത്തിൽ ഒരു അവതാരം (കൽക്കി)

ദ്വാ= രണ്ട്, ദ്വാപരയുഗത്തിൽ രണ്ടവതാരങ്ങൾ (ബാലഭദ്രനും, കൃഷ്ണനും)

തൃ= മൂന്ന്, ത്രേതായുഗത്തിൽ മൂന്നവതാരങ്ങൾ (വാമനനും, ഭാർഗവനും, ശ്രീരാമനും)

കൃത= നാല്, കൃതയുഗത്തിൽനാലവതാരങ്ങൾ (മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം)

ലോക സൃഷ്ടി മുതൽ അവസാനം വരെ ഈ ദശാവതാരത്തിലൂടെ നമ്മുക്കു കാണിച്ചുതരുന്നു

1-ജീവോല്പത്തിയിൽ ആദ്യം ജലജീവികൾ മാത്രം - മത്സ്യം

2-പിന്നീട് ജലത്തിലും കരയിലും ജീവിക്കാൻ കഴിയുന്നവ - കൂർമ്മം

3-കരയിൽ പൂർണ്ണമായി ജീവിക്കാൻ കഴിയുന്നവയുടെ സൃഷ്ടിയായി - വരാഹം

4-മൃഗം മനുഷ്യനായി മാറുന്നു, പകുതി മനുഷ്യനും പകുതി മൃഗവും - നരസിംഹം

5-മനുഷ്യ ജന്മം, എങ്കിലും പൊക്കം കുറഞ്ഞവൻ - വാമനൻ

6-എല്ലാം തോൽപ്പിച്ച് ഭൂമിയെ അടക്കിവാഴാൻ ശ്രമിക്കുന്നവൻ - ഭാർഗവരാമൻ

7-എന്നിട്ടും ഒന്നും നേടുന്നില്ല ഈ മനുഷ്യ ജന്മം എന്നുകാണിക്കാൻ സർവ്വംസഹനായ - ശ്രീരാമൻ

8-ഭൂമിയെ തൊട്ടറിഞ്ഞു ജീവിക്കാനായി കൃഷിക്കാരനാവാൻ - ബലഭദ്രൻ

9-അവസാനം മുക്തിതേടി പരമാത്മാവിൽ അഭയംപ്രാപിക്കുന്നു എന്നറിയിക്കാൻ പൂർണ്ണാവതാരം - കൃഷ്ണൻ

10-വീണ്ടും ലോകമില്ലാതാവുന്നു, അതിന്റെ പുനഃസൃഷ്ടിക്ക് കാരണമായി - കൽക്കി

ദശാവതാരങ്ങങ്ങളിലെ ആരാധനാ ഫലശ്രുതി

1. മത്സ്യാവതാരത്തിലെ ആരാധനാ ഫലം ?
വിദ്യാലബ്ധി, കാര്യസാദ്ധ്യം.

2. കൂര്‍മ്മാവതാരത്തിലെ ആരാധനാ ഫലം ?
വിഘ്നനിവാരണം, ഗൃഹലാഭം.

3. വരാഹാവതാരത്തിലെ ആരാധനാ ഫലം ?
ഭൂമിലാഭം,വ്യവസായപുരോഗതി.

4. നരസിംഹാവതാരത്തിലെ ആരാധനാ ഫലം ?
ശത്രുനാശം, ആരോഗ്യലബ്ധി.

5. വാമനാവതാരത്തിലെ ആരാധനാ ഫലം ?
പാപനാശം, മോക്ഷലബ്ധി.

6. പരശുരാമാവതാരത്തിലെ ആരാധനാ ഫലം ?
കാര്യസാദ്ധ്യം, ശത്രുനാശം.

7. ശ്രീരാമാവതാരത്തിലെ ആരാധനാ ഫലം ?
ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.

8. ബലരാമാവതാരത്തിലെ ആരാധനാ ഫലം ?
കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.

9. ശ്രീകൃഷ്ണാവതാരത്തിലെ ആരാധനാ ഫലം ?
വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.

10. കല്‍ക്കിയവതാരത്തിലെ ആരാധനാ ഫലം ?

വിജയം, മനസുഖം, മോക്ഷം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ