2017, മാർച്ച് 20, തിങ്കളാഴ്‌ച

രാമായണം നല്‍കുന്ന സന്ദേശം / The Message of Ramayana in Hindu Mythology


ഭാരതീയ സംസ്കാരത്തിന്റെ നെടുംതൂണായി വര്‍ത്തിച്ചു
പോരുന്ന രണ്ടു ഇതിഹാസകൃതികളാണ് രാമായണവും മഹാഭാരതവും ..മനുഷ്യനുതുല്യം പക്ഷിമൃഗാദികളും കഥാപാത്രങ്ങളാകുന്ന രാമായണത്തില്‍ ഈ തിര്യക്കുകളുടെ പ്രവര്‍ത്തിയില്പോലും മനുഷ്യനന്മയ്ക്കുതകുന്ന ഉദാത്തമായ ദര്‍മ്മത്തിന്റെ പരിസ്ഫുരണങ്ങള്‍ കാണാം...ഹൈന്ദവസംസ്ക്രുതിയുടെയും ആധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാക്രമതിന്റെയും ആകെതുകയാണ് രാമായണം...സാര്‍വ്വലൌകികമായ ധര്മ്മബോധതിന്റെ പ്രസക്തി തന്നെയാണ് രാമായണത്തെ എങ്ങും എവിടെയും ഉത്ക്രുഷ്ടമാക്കിയത്..മനുഷ്യ മനസ്സില്‍ സംഭൂതമാകുന്ന സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണ കഥാകഥനം വ്യക്തമാക്കുന്നു ....

രാമന്റെ അയനം - ധര്‍മ്മായനം - ഭാരതത്തിലെ സ്ത്രീക്കും പുരുഷനും തുല്യമായി സ്വഭാവ മഹിമയ്ക്കുള്ള മകുടോദാഹരണമാണ് ....ന്യായവും
നിഷ്കല്മഷവുമായ എതുകാര്യത്തെയും
അത് തനിക്കു എത്രകണ്ട് പ്രിയപ്പെട്ടതായാലും വ്യാകുലതയില്ലാതെ നടപ്പാക്കുന്ന ആ നീതിയാണ് ശ്രീരാമധര്‍മ്മം - അത് തന്നെയാണ് രാമായണ സന്ദേശവും...അരിഷ്ടതകള്‍ നിറഞ്ഞ കര്‍ക്കിടകത്തെ നാം ഭയത്തോടെ സ്വീകരിക്കാനോരുങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ ആശ്വാസത്തിന്റെയും ഭക്തിയുടെയും നന്മയുടെയും രാമായണശീലുകള്‍ ഒഴുകിയെത്തി ആകുലതകളെ വഴിമാറ്റി വിടുന്നു...മൂല്യബോധവും ലക്ഷ്യബോധവും ധര്‍മ്മബോധവും നന്മയും ഒരുപോലെ പ്രദാനം ചെയ്യാന്‍ രാമായണത്തിന് മാത്രമേ കഴിയു...

സഹജീവികളില്‍ ഏറ്റവും എളിയവരുടെപോലും ദുഃഖം സഹിക്കാന്‍ കഴിയാത്ത ത്യാഗനിഷ്ടനായ ഒരു മുനിയുടെ ഹൃദയവേദനയില്‍നിന്നു അധര്‍മ്മത്തിനെതിരെയുള്ള വിലക്കില്‍നിന്നാണ് ഉദാത്തമായ ഈ സൃഷ്ടി ഉടലെടുത്തത് ...."മാനിഷാദ"എന്ന് തുടങ്ങുന്ന ആ വിലക്ക് ധര്‍മ്മത്തിന്റെ എല്ലാവിധമായ സവിശേഷതകളും ചേര്‍ത്ത് വാല്മീകി മഹര്‍ഷി രാമകഥാമൃതമാക്കി...അങ്ങനെ രാമായണം ആദര്‍ശ കാവ്യവും വാല്മീകി ആദര്‍ശ കവിയുമായി. ശത്രുക്കള്‍ പോലും തലകുനിക്കുന്ന വ്യക്തിപ്രഭാവത്തിന്റെ ഉജ്ജ്വലത അദേഹത്തിന്റെ ശത്രുക്കള്‍പോലും മനസ്സിലാക്കിയിട്ടുള്ളതാണ്...രാമനെ സീതയില്‍ നിന്നകറ്റി സീതാപഹരണത്തിന് സഹായിക്കാന്‍ മാരീചനെ സമീപിച്ച രാവണനോടു മാരീചന്‍ ഇപ്രകാരം പറയുന്നു..."നിനക്ക് ഈ ബുദ്ധി ഉപദേശിച്ചു തന്നത് ആരായാലും അവന്‍ നിന്റെ ശത്രുവാണ്..രാമന്‍ മഹാവിഷ്ണുവാണ്...ബ്രഹ്മാവിന്റെ അപേക്ഷമൂലം നിന്നെ വധിക്കാന്‍ മനുഷ്യരൂപം പൂണ്ടു അവതരിച്ച നാരായണനാണ് ഭക്തവത്സലനായ രാമനെ സേവിച്ചാല്‍ നിന്റെ കീര്‍ത്തി പതിമടങ്ങ്‌ വര്‍ദ്ധിക്കും...ഇതുകേട്ട് കോപാന്ധനായ രാവണന്‍ മാരീചനെ കൊല്ലാന്‍ ഒരുങ്ങുന്നു...അതില്‍ നിന്നൊഴിഞ്ഞു മാരീചന്‍ പറഞ്ഞിതിങ്ങനെയാണ് "ദുഷ്ടനായ ശത്രുവിന്റെ ആയുധമെട്ടു മരിച്ചാല്‍ മോക്ഷപ്രാപ്തി ലഭിക്കില്ല ..പരഭാര്യാപഹരണം നടത്തുന്ന നീ നീചനാണ് ...രാമസായകമേറ്റു മരിച്ചാല്‍ എനിക്ക് മുക്തി ലഭിക്കും..തുടര്‍ന്ന് ഇങ്ങനൊരു പ്രാര്‍ഥനയോടെ രാവണനോടൊപ്പം മാരീചന്‍ നടക്കുന്നു...

"രാക്ഷസരാജാ , ഭവാനാജ്ഞാപിച്ചാലുമെങ്കില്‍ സാക്ഷാല്‍ ശ്രീരാമന്‍ ,പരിപാലിച്ചു കൊള്‍കപോറ്റി.." എന്ന് പറയുന്ന മാരീചന്റെ ഭക്തി നമുക്ക് ഊഹിക്കാം ...

സ്വാര്‍ത്ഥതയുടെയും ചതിയുടെയും കൊള്ളിവെയ്പ്പിന്റെയും മറവില്‍ സ്വന്ത സമ്പാദ്യ വര്‍ധനയ്ക്ക് ഇറങ്ങിപുറപ്പെട്ടിരിക്കുന്ന ഭരണകര്ത്താകളും സാമൂഹികസേവകരും നിരക്കുന്ന ഈ കാലഘട്ടത്തിനു ഒരപവാദമായിരുന്നു ധര്മ്മവിഗ്രഹം പൂണ്ട
ശ്രീരാമചന്ദ്രന്‍ ...

കര്‍മ്മം കൊണ്ടാണ് ശുദ്ധി, ജന്മം കൊണ്ടല്ല എന്ന് വ്യക്തമാക്കുന്ന ദിവ്യസന്ദേശമാണ് രാമായണം പകരുന്നത്...ക്ഷത്രിയനായ വിശ്വാമിത്രന്‍ തപസ്സുകൊണ്ട് രാജര്‍ഷിയാകുന്നു...കൊള്ളക്കാരനായ രത്നാകരന്‍ സപ്തര്‍ഷികളുടെ ഉപദേശത്താല്‍ "രാമ" മന്ത്രം ജപിച്ചു ആര്‍ഷ ഭാരത സംസ്കാരത്തിലെ അനശ്വരനായ കവിയാകുന്നു...മനുഷ്യനന്മയ്ക്കും സത്പ്രവര്‍ത്തികള്‍ക്കും മാതൃകയായി നിലകൊള്ളുന്ന രാമായണശ്ലോകങ്ങള്‍ സദാചാര നിഷ്ടമായ കുടുംബപശ്ചാത്തലവും ഹൃദയശുദ്ധി നിറഞ്ഞ ജീവിതരീതിയും പകര്‍ന്നുതന്നു നമ്മുടെ മനസ്സ് കീഴടക്കിയിരിക്കുന്നു..

"രാ" ഇരുട്ടെങ്കില്‍ "മാ" മായട്ടെ എന്നനുശാസിക്കുന്ന രാമായണം ഹൃദയാന്ധതയെയാണ് പ്രത്യക്ഷത്തില്‍ അകറ്റുന്നത്...സജ്ജന സംഗമഫലവും ദുഷ്ടനിഗ്രഹത്തിനുള്ള കരുത്തും രാമായണത്തിലുണ്ട് ..വാനരനായ ഹനുമാന്‍ സകലസദ്‌ഗുണങ്ങളുടെയും വിളനിലമാണ്...അസുരപ്രഭാവത്തെ ദേവമഹിമകൊണ്ട് അതിജീവിച്ച ധര്‍മ്മത്തിന്റെ കഥയാണ്‌ രാമായണം....അധികാരഗര്‍വ്വില്‍ മതിമാരക്കുമ്പോള്‍ ധര്മ്മച്യുതിയാണ് ഫലമെന്ന് അനുശാസിക്കുന്ന രാമായണം ഉദാത്തമായ പ്രജാഹിത പരിപാലനം നടത്തുന്ന ധര്മ്മിഷ്ടന്റെ കഥയാണ്‌..."ഒന്നില്‍ത്തന്നെ എന്തെല്ലാം മഹത്വങ്ങള്‍ ഉണ്ടായിരിക്കേണമോ അതെല്ലാമാണ്‌ രാമായണം,....നമ്മുടെ ശ്രുതിസ്മൃതികളില്‍ നിറഞ്ഞുനില്‍ക്കുന്ന രാമശബ്ദം ബുദ്ധിവികാസഹേതുകവും താപത്രവിനാശകാരിയുമാണ് ....സംഘര്‍ഷനിര്‍ഭരിതവും സ്വാര്‍ഥജടിലവുമായ ഇന്നത്തെ ലോകത്തില്‍ സമാധാനവും ക്ഷമയും ത്യാഗവും ഉണ്ടെങ്കില്‍ എല്ലാ വിപത്തുമകറ്റാമെന്നു രാമായണം ഉദ്ബോദിപ്പിക്കുന്നു...ധര്‍മ്മത്തിന്റെ അടിസ്ഥാന സമസ്യകളെ അഭിസംബോധന ചെയ്യുന്ന രാമായണ മഹത്വം ഒരിക്കലും അവസാനിക്കുന്നില്ല..


താല്ക്കാലികവും ലൗകികവുമായ ലക്ഷ്യങ്ങള്‍ക്കപ്പുറത്ത് നിതാന്തവും സ്വച്ചശാന്തവുമായ ആത്മീയനേട്ടങ്ങളുണ്ടെന്നു രാമായണം പഠിപ്പിക്കുന്നു...മനശക്തി ക്ഷയിപ്പിക്കുന്ന പ്രവണതകളെ ചെറുത്‌ ശുഭപ്രതീക്ഷയിലേക്ക് മടങ്ങാന്‍ രാമായണം സഹായിക്കുന്നു.... ശോകത്തില്‍നിന്നു ഉരുത്തിരിഞ്ഞ ഈ ധര്‍മ്മക്കനി , ശോകമാറ്റുന്നു..ഇങ്ങനെ നിത്യജീവിതത്തിലെ ഓരോരോ നിമിഷങ്ങളിലും മനുഷ്യന്‍ കടന്നുപോകുന്ന ഓരോ സംഭവവും എന്തുത്യാഗം സഹിച്ചായാലും അത് ധര്‍മ്മനിബദ്ധമായിരിക്കട്ടെ എന്നനുശാസിക്കുന്ന രാമായണസന്ദേശം നമുക്കെന്നും പ്രചോദനമാകട്ടെ...!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ