2017, നവംബർ 8, ബുധനാഴ്‌ച

ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രം / Sabarimala Sri Ayyappa Kshethram / Sri Dharma Sastha Temple


ഇന്ത്യയിലെ പ്രശസതമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല ധര്‍മ്മശാസ്താക്ഷേത്രം. ശാസ്താവാണ് പ്രധാന മൂര്‍ത്തി. കേരളത്തില്‍ പത്തനംതിട്ട ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ശബരിമലയില്‍ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ വച്ച് തീര്‍ത്ഥാടക സന്ദര്‍ശനത്തില്‍ രണ്ടാം സ്ഥാനം ശബരിമലക്കുണ്ട്. തിരുപ്പതിയാണ് ഒന്നാം സ്ഥാനത്ത്. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വര്‍ഷത്തില്‍ എല്ലാദിവസവും ഇവിടെ പൂജയോ തീര്‍ത്ഥാടനമോ നടക്കുന്നില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്. ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും ദര്‍ശനമനുവദിക്കുന്നു.കടല്‍നിരപ്പില്‍ നിന്നും ഏതാണ്ട് 914 മീറ്റര്‍ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. വര്‍ഷാവര്‍ഷവും ഏതാണ്ട് 4 മുതല്‍ 5 കോടി വരെ തീര്‍ത്ഥാടകര്‍ ഇവിടേക്കെത്താറുണ്ട്. ബ്രഹ്മചാരി സങ്കല്പത്തിലുള്ളതാണ് ഇവിടുത്തെ ധര്‍മ്മശാസ്താ പ്രതിഷ്ഠ. അതിനാല്‍ ഋതുമതി പ്രായഗണത്തിലുള്ള (10 മുതല്‍ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല.ശബരിമലയെ ചുറ്റിയുള്ള ഓരോ മലമുകളിലും ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. നിലക്കല്‍, കാളകെട്ടി, കരിമല തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നും ക്ഷേത്രങ്ങള്‍ കാണാം. മറ്റ് മലകളില്‍ ക്ഷേത്രാവശിഷ്ടങ്ങളും. അയ്യപ്പന്‍ മഹിഷിയെ വധിച്ച ശേഷം ധ്യാനത്തിലിരുന്നത് ശബരിമലയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പക്ഷേത്രമെന്നും ഇത് സൂചിപ്പിക്കുന്നതാണ് ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികള്‍ എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പന്‍ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണു കരുതപ്പെടുന്നത്.ഇതു ശൈവവൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. രാമായണത്തില്‍ ശബരിപീഠം എന്നും കൂടാതെ ശബരി ആശശ്രമാം എന്നും പറയുന്നു. ശബരിക്ക് ശ്രീരാമന്‍ മോക്ഷം കൊടുത്ത കഥയും രാമായണത്തില്‍ ഉണ്ട്. കുലദൈവമായ ശാസ്താവിനെ ക്ഷത്രിയ
ന്മാര്‍ അച്ഛനെന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ടാവാം ഈ നദിക്ക് അച്ചന്‍കോവില്‍ ആറെന്ന പേരുണ്ടായത്. ഇത്തരമൊരു ചരിത്രപശ്ചാത്തലത്തില്‍ നിന്നാവാം അയ്യപ്പന്‍ തന്റെ ബാല്യകാലം പന്തളം കൊട്ടാരത്തില്‍ ചെലവഴിച്ചു എന്ന ഐതിഹ്യമുണ്ടായതും. ശാസ്താവില്‍ നിന്നും വ്യത്യസ്തനാണ് ശബരിമല അയ്യപ്പനെന്ന് ചില ഐതിഹ്യങ്ങളുണ്ട്. അയ്യപ്പനെ കുറിച്ച് പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഏറ്റവും പ്രസിദ്ധം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോള്‍ പമ്പാതീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടെത്തി. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവില്‍ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് മണികണ്ഠന്‍ എന്നു പേരിട്ട് രാജാവ് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.ആയോധനകലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു.ഇതിനായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യന്‍ പുലിപ്പാല്‍ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാല്‍ കാട്ടില്‍ നിന്നും കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാല്‍ മഹിഷിയെയും വധിച്ച് പുലിപ്പാലുമായി അയ്യപ്പന്‍ വിജയശ്രീലാളിതനായി മടങ്ങിയെത്തി.അയ്യപ്പന്‍ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകുമ്പോള്‍ തയ്യാറാക്കിയതാണ് ഇരുമുടിക്കെട്ട് എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷം തോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഐതിഹ്യം


ശാസ്താവില്‍ വിലയം പ്രാപിച്ച വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. കാട്ടില്‍ നിന്നും ലഭിച്ച അയ്യപ്പനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ച് പന്തളം രാജാവ് മുഖ്യസേനാനിയാക്കി.വാവരുമായി യുദ്ധമുണ്ടായെങ്കിലും പിന്നീട് ഇവര്‍ ഉറ്റ ചങ്ങാതിമാരായി. വാവരുടെയും കടുത്തയുടെയും സഹായത്തോടെ അയ്യപ്പന്‍ പന്തളം രാജ്യത്തെ ശത്രുക്കളില്‍ നിന്നും രക്ഷിച്ചു. മറവപ്പട നശിപ്പിച്ച ശബരിമല ക്ഷേത്രം പുതുക്കി പണിയുകയും പടയോട്ടത്തിന്റെ ഒടുവില്‍ അയ്യപ്പന്‍ ശാസ്താവില്‍ വിലയം പ്രാപിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. പരശുരാമനാണു ശബരിമലയില്‍ പ്രതിഷ്ഠിച്ച പ്രതിഷ്ഠ നടത്തിയതെന്നാണ് ചരിത്രം. അയ്യപ്പന്‍ ശാസ്താവാണെന്നും ശാസ്താവിന് ഭാര്യമാരും മക്കളും ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഭാര്യയും മക്കളുമുണ്ടായിരുന്ന ശാസ്താവ് ഒരിക്കലും സ്ത്രീ വിരോധിയായിരുന്നില്ലെന്നാണ് നിലപാട്. അഷ്ടോത്തര ശതകം അനുസരിച്ച് പൂര്‍ണ, പുഷ്‌കല എന്നീ ഭാര്യമാരും സത്യകന്‍ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഐതിഹ്യം.ശബരിമലയാത്രക്കു മുന്‍പ്, തീര്‍ത്ഥാടകര്‍ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവര്‍ തുളസിമുത്തുകള്‍ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ ഒരു മാല ധരിക്കുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യമാംസാദികള്‍, മദ്യം, ലൈഗികജീവിതവും മറ്റ് ദുഷ്ചിന്തകളും ഉപേക്ഷിക്കുന്നു. തുടര്‍ന്ന് നാല്പത്തിയൊന്നാമത്തെ ദിവസം ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ കെട്ടു നിറച്ച് ശബരിമലയ്ക്ക് യാത്രയാകുന്നു.വാഹന ഗതാഗതം പമ്പ വരെ മാത്രമേയുള്ളൂ. അതിനു ശേഷം തീര്‍ത്ഥാടകര്‍ കാല്‍നടയായാണ് ക്ഷേത്രത്തിലേക്കെത്തുന്നത്.

ശബരിമലതീര്‍ത്ഥാടകര്‍, പള്ളികെട്ട് അഥവാ ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന കെട്ടിനുള്ളില്‍ ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങള്‍ കൊണ്ടുപോകും. സാധാരണയായി ഇരുമുടികെട്ടിനുള്ളില്‍ നെയ്‌ത്തേങ്ങ, പച്ചരി, അവല്‍, മലര്‍, മറ്റ് പൂജാസാധനങ്ങള്‍ എന്നിവയാണ് കൊണ്ടു പോകാറുള്ളത്. ജീവാത്മാവും പരമാത്മാവുമായുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നാണ് വിശ്വാസം.ഭസ്വാ കാരോച്ചാര മാത്രേണസ്വാകാരം ദീപ്യതേ മുഖേമകാരാന്ത ശിവം പ്രോക്തംഇകാരം ശക്തി രൂപ്യതേസ്വാമി ശരണത്തിലെ സ്വാ എന്ന പദം ഉച്ചരിക്കുന്ന മാത്രയില്പരബ്രഹ്മത്താല്‍ തിളങ്ങുന്ന ആത്മബോധം തീര്‍ഥാടകന്റെ മുഖത്തു പ്രതിഫലിക്കണം. മ സൂചിപ്പിക്കുന്നത് ശിവനേയും ഇ ശക്തിയേയുമാണ്. രണ്ടുംകൂടി ചേര്‍ന്ന് മി ആകുമ്പോള്‍ ശിവശക്തി സാന്നിധ്യമാകുന്നു. ശിവശക്തി മുന്‍പറഞ്ഞ സ്വായോടൊപ്പം ചേര്‍ന്നു തീര്‍ഥാടകന് ആത്മസാക്ഷാത്ക്കാരം നേടാന്‍ സഹായിക്കുന്നു. ജീവാത്മാവിന്റെയും പരമാത്മാവിന്റെയും ഐക്യത്തെ സൂചിപ്പിക്കുന്നതുപോലെ സ്വത്വത്തിന്റെയും പരമാത്മാവിന്റെയും സാംഗത്യവും ഈ ശബ്ദം സൂചിപ്പിക്കുന്നു.ശം ബീജം ശത്രുസംഹാരംരേഫം ജ്ഞാനാഗ്‌നി വാചകംണകാരം സിദ്ധിതം ശാന്തംമുദ്രാ വിനയ സാധനം.ശരണം എന്ന വാക്കിലെ ആദ്യാക്ഷരമായ ശ ഉച്ചാരണ മാത്രയില്‍ തന്നെ ശത്രുവിനെ ഇല്ലാതാക്കുന്നതാണ്. അഗ്‌നിയെ ജ്വലിപ്പിക്കുന്ന ര എന്ന അക്ഷരം ജ്ഞാനത്തെ സൂചിപ്പിക്കുന്നു. ണം ശബ്ദം ഇതിനെല്ലാറ്റിനും ദൈവികത കൈവരുത്തി ശാന്തി പ്രദാനം ചെയ്യുന്നു. മനുഷ്യനില്‍ എളിമ വിരിയിക്കേണ്ട ഒരു സൂത്രവാക്യം കൂടിയാണിത്. പതിനെട്ടാം പടി കയറുന്നവന്‍ വിനയമുള്ളവനായിരിക്കണം എന്നും അവന്‍ അഹങ്കാരത്തെ നിലനിര്‍ത്താത്തവന്‍ ആയിരിക്കണം എന്നുള്ളതിന്റെ പൊരുളും ഇവിടെ വ്യക്തമാകും.അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വാവരുടെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാര്‍ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും ശബരിമലയില്‍ നിലകൊള്ളുന്നു. പുലിപ്പാലിന് പോയ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്തയാളാണ് വാവര്‍ എന്ന കഥയ്ക്കാണ് പ്രചാരം കൂടുതല്‍.മക്കംപുരയില്‍ ഇസ്മയില്‍ ഗോത്രത്തില്‍ പാത്തുമ്മയുടെ പുത്രനായി ജനിച്ചയാളാണ് വാവരെന്ന് ബാവര്‍ മാഹാത്മ്യം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.വാവരായിരുന്നത് ബാബര്‍ തന്നെയായിരുന്നു എന്നും ചിലര്‍ വാദിക്കുന്നു. ശാസ്താവിന്റെ അംഗരക്ഷകനായി വാവര്‍ക്ക് പന്തളം രാജാവ് ക്ഷേത്രം പണിതു നല്‍കിയതായി ചില സംസ്‌കൃതഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. കാട്ടിലൂടെ കടന്നുപോകുന്നവര്‍ക്ക് ദുഷ്ടമൃഗങ്ങളുടെ ശല്യമുണ്ടാകാതെ നോക്കുവാന്‍ അയ്യപ്പന്‍ വാവരെ ചുമതലപ്പെടുത്തിയിരുന്നതായും പറയപ്പെടുന്നു.കുരുമുളകാണ് വാവര്‍ പള്ളിയിലെ പ്രധാന വഴിപാട്. കാണിക്കയും നെല്ല്, ചന്ദനം, സാമ്പ്രാണി, പനിനീര്‍, നെയ്യ്, നാളികേരം, എന്നിവയും ഇവിടെയുള്ള വഴിപാടുകളാണ്. എരുമേലിയിലും ഒരു വാവര്‍ പള്ളിയുണ്ട്. ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയില്‍ നിന്ന് ഏകദേശം 10.16 കിലോമീറ്റര്‍ ദൂരമുള്ള പൊന്നമ്പലമേട്ടില്‍ പരശുരാമന്‍ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തില്‍ വനദേവതമാര്‍ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതെന്നും വിശ്വാസമുണ്ട്. ഇവിടത്തെ മലവേടന്മാരുടെ ആഘോഷവേളയില്‍ കത്തിച്ചിരുന്ന കര്‍പൂരമാണ് മകരജ്യോതി എന്നു പറയുന്നവരും ഉണ്ട്
മകരസംക്രമദിനത്തിലാണ് ഉത്തരായനപിറവി. പൊന്നമ്പലമേട്ടില്‍ ഉള്ള ക്ഷേത്രത്തിന്റെ മുകളില്‍ തെളിഞ്ഞുകത്തിയിരുന്ന നക്ഷത്രമാണ് മകരജ്യോതി എന്ന അഭിപ്രായവുമുണ്ട്.ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലേ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് അയ്യപ്പന്‍ എന്നൊരു വിശ്വാസമുണ്ട്. ഇതിന്റെ പ്രതീകമാണ് 18 പടികള്‍. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് പടിപൂജ അഥവാ ഗിരിദേവതാപൂജ നടത്തിവരുന്നതു എന്നൊരു ഐതിഹ്യമുണ്ട്. അയ്യപ്പന്റെ പൂങ്കാവനം ഈ 18 മലകളാണെന്നും 18 മലകള്‍ 18 പുരാണങ്ങളാണെന്നും അഭിപ്രായമുണ്ട്. ജീവന്‍, സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികള്‍ എന്നൊരു വിശ്വാസവും ഇതിനുണ്ട്.ശബരിമല, പൊന്നമ്പലമേട്, ഗൌണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല എന്നിവയാണ് 18 മലകള്‍.ശബരിമല ശ്രീകോവിലിന് ഏഴ് കോല്‍ ഏഴ് അംഗുലം ദീര്‍ഘവും മൂന്നു കോല്‍ പതിനെട്ട് അംഗുലം വിസ്താരവും ഉണ്ട്. ജഗതിപ്പുറം എട്ട് കോല്‍ പത് അംഗുലം ദീര്‍ഘവും നാലുകോല്‍ പത്ത് അംഗുലം വിസ്താരവുമുണ്ട്. പാദുകപ്പുറം എട്ടുകോല്‍ പതിനൊന്നര അംഗുലം ദീര്‍ഘവും നാലു കോല്‍ പതിനൊന്നര അംഗുലം വിസ്താരവുമുണ്ട്. വലിയമ്പലത്തിന് 22 കോല്‍ പതിനെട്ട് അംഗുലം ദീര്‍ഘവും ആറ് കോല്‍ രണ്ട് അംഗുലം വിസ്താരവും ഉണ്ട്. ശ്രീകോവിലിന്റെ പ്രവേശനദ്വാരത്തിന് ഇരു വശവും ദ്വാരപാലകരുണ്ട്. ചുറ്റും ശബരിമല ശാസ്താവിന്റെ ചരിതം കൊത്തിവച്ചിട്ടുണ്ട്. 1998ല്‍ ശ്രീകോവിലിന്റെ മേല്‍ക്കൂരയും ചുമരുകളും വാതിലും സ്വര്‍ണ്ണം പൂശി.ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി ശാസ്താവാണ്. ധ്യാനഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായി മരുവുന്നു. മുഖ്യ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് ഏകദേശം ഇരുനൂറ് മീറ്റര്‍ മാറിയാണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ ഉപദേവതയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്. മറ്റൊരു ഉപപ്രതിഷ്ഠ കന്നിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെ ഉണ്ട്.പതിനെട്ട് മലകളുടെ സംരക്ഷകനാണ് ശ്രീധര്‍മ്മശാസ്താവ് എന്ന് വിശ്വസിക്കപ്പെടുന്നു. ആ പതിനെട്ടു മലകളാണ് പതിനെട്ടു പടികളായി നിലക്കൊള്ളുന്നത്. ഉദയാസ്തമനപൂജ, അപ്പം, അട, അരവണപ്പായസം, വെടി വഴിപാട്, നെയ്യഭിഷേകം തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 115 കിലോമീറ്റര്‍ അകലത്തിലും കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 106 കിലോമീറ്റര്‍ അകലത്തിലുമാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. തീര്‍ത്ഥാടനകാലത്ത് ചാലക്കയം വഴിയോ അല്ലെങ്കില്‍ എരുമേലി വഴി കരിമല നടന്നു കയറിയോ (ഏകദേശം 50 കിലോമീറ്റര്‍ ) ഇവിടെയെത്താം. ഏറ്റവുമടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ കോട്ടയവും ചെങ്ങന്നൂരുമാണ്.കോട്ടയത്തു നിന്നു എരുമേലി വഴി പമ്പ. പമ്പയില്‍ നിന്ന് കാല്‍നടയായി ശബരിമല.എരുമേലിയില്‍ നിന്ന് കാളകെട്ടി, അഴുത, ഇഞ്ചിപ്പാറ, കരിമല വഴി പമ്പ. വണ്ടിപ്പെരിയാര്‍ മുതല്‍ മൗണ്ട് എസ്‌റ്റേറ്റ് വരെ വാഹനത്തില്‍. ശേഷം കാല്‍നടയായി ശബരിമലയിലേക്ക്. വണ്ടിപ്പെരിയാര്‍ മുതല്‍ കോഴിക്കാനം വരെ 15 കിലോമീറ്റര്‍; കോഴിക്കാനത്ത് നിന്ന് ഉപ്പുപാറ വരെ 10 കിലോമീറ്റര്‍; ഉപ്പുപാറ മുതല്‍ ശബരിമല വരെ 3.5 കിലോമീറ്റര്‍. എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ താണ്ടി കാനനത്തിലൂടെ കാല്‍നടയായുള്ള ഈ യാത്ര ഭക്തര്‍ക്ക് ആത്മനിര്‍വൃതിയേകുന്ന ഒന്നാണ്. പേരൂര്‍ തോട്, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ് എരുമേലിയ്ക്കും പമ്പയ്ക്കും ഇടയ്ക്കുള്ള പുണ്യസങ്കേതങ്ങള്‍. എരുമേലിയില്‍ നിന്ന് കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയില്‍ നിന്ന് അഴുതയിലേയ്ക്ക് രണ്ടര കിലോമീറ്ററും അഴുതയില്‍ നിന്ന് പമ്പവരെ 37 കിലോമീറ്ററുമാണ് ദൂരം. പേരൂര്‍ തോടില്‍ നിന്ന് ഇരുമ്പൂന്നിക്കരയിലേയ്ക്ക് മൂന്നു കിലോമീറ്ററുണ്ട്. ഇരുമ്പൂന്നിക്കരയില്‍ നിന്ന് കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയില്‍ നിന്ന് അരശുമുടിക്കോട്ടയിലേക്കും മൂന്ന് കിലോമീറ്ററാണ് ദൂരം. അവിടെ നിന്ന് കാളകെട്ടിയ്ക്ക് 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാര്‍ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ് എരുമേലി

പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യന്‍ നിര്‍മ്മിച്ച ഒരു ശാസ്താക്ഷേത്രം ഇവിടെയുണ്ട്. ശാസ്താക്ഷേത്രത്തില്‍ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയില്‍ നിന്നും കാല്‍നടയായി പുറപ്പെട്ട് പുണ്യസങ്കേതമായ പേരൂര്‍ തോട്ടിലെത്തുന്ന തീര്‍ത്ഥാടകര്‍ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടര്‍ന്ന് ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തര്‍ കാളകെട്ടിയിലെത്തുന്നു. മണികണ്ഠന്റെ മഹിഷീനിഗ്രഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരന്‍ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഭക്തര്‍ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയില്‍ മുങ്ങിക്കുളിച്ച് ഒരു ചെറിയ കല്ലുമെടുത്ത് യാത്ര തുടരുന്ന അയ്യപ്പഭക്തര്‍ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്ഠന്‍ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട് സംസ്‌ക്കരിച്ചതിന്റെ ഓര്‍മ്മയ്ക്ക് അഴുതയില്‍ നിന്നെടുത്ത കല്ല് ഭക്തര്‍ ഇവിടെ ഇടുന്നു. തുടര്‍ന്ന് കാട്ടുവഴിയിലൂടെ നടന്ന് മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന് കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന് കറുപ്പുനിറമായതുകൊണ്ടാണ് ഈ മലയ്ക്ക് കരിമല എന്ന് പേരുവന്നതത്രേ. തുടര്‍ന്ന് ഭക്തര്‍ ശരണംവിളിച്ചുകൊണ്ട് കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളില്‍ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാര്‍ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് പുണ്യനദിയായ പമ്പയുടെ തീരത്ത് എത്തിച്ചേരുന്നു.മലയാത്രയ്ക്കിടയില്‍ അയ്യപ്പന്മാര്‍ വിരിവെക്കാനും വിശ്രമിക്കാനും ചില ക്ഷേത്രങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട്. മധ്യതിരുവിതാംകൂറിലെ ചില പ്രധാന ക്ഷേത്രങ്ങളാണ് മണ്ഡലമകര വിളക്കു കാലത്ത് അയ്യപ്പന്മാരുടെ ഇടത്താവളങ്ങളാകുക. വൈക്കം മഹാദേവക്ഷേത്രം, കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, നിലയ്ക്കല്‍ മഹാദേവ ക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താക്ഷേത്രം മുതലായ ക്ഷേത്രങ്ങള്‍ അയ്യപ്പ ഭക്തരുടെ പ്രധാന ഇടത്താവളങ്ങള്‍ ആണ്. വിരി വെയ്ക്കാനുള്ള സ്ഥല സൌകര്യവും, കുളിയ്ക്കാനും മറ്റു പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിയ്ക്കാനും ഉള്ള സൌകര്യങ്ങളും ആണ് പ്രധാനമായും ഭക്തരെ ഇവിടങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നത്.
വൈക്കം മുതലായ മഹാ ക്ഷേത്രങ്ങളില്‍ പതിവുള്ള അന്നദാനത്തിനു പുറമേ, ശബരിമല തീര്‍ത്ഥാടന കാലത്ത് മിക്ക ക്ഷേത്രങ്ങളിലും അയ്യപ്പ ഭക്തരെ ഉദ്ദേശിച്ച് അന്നദാനം നടത്തുന്നു.അയ്യപ്പന്റെ വളര്‍ത്തച്ഛനായ പന്തളത്തു തമ്പുരാന്‍ തന്റെ മകന്റെ ശരീരത്തില്‍ അണിയിക്കാനായി പണികഴിപ്പിച്ച സ്വര്‍ണ്ണാഭരണങ്ങളാണ് തിരുവാഭരണം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവ പന്തളത്ത് വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപത്തുള്ള ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നു. എല്ലാ വര്‍ഷവും ഈ തിരുവാഭരണങ്ങള്‍ ശബരിമലയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നു. കൊട്ടാരത്തില്‍ നിന്നും വലിയതമ്പുരാന്‍ നിര്‍ദ്ദേശിക്കുന്ന രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നു. പന്തളത്തു തമ്പുരാന് അയ്യപ്പന്റെ അച്ഛന്റെ സ്ഥാനമായതിനാല്‍ അദ്ദേഹം നേരിട്ട് ശബരിമലയില്‍ എത്തിയാല്‍ ദൈവമായ അയ്യപ്പന്‍ എഴുന്നേറ്റു വണങ്ങേണ്ടി വരും എന്നാണ് വിശ്വാസം. അതിനാല്‍ വലിയ തമ്പുരാന്‍ ആകുന്ന വ്യക്തി പിന്നീട് മല ചവിട്ടാറില്ല. അതിനാലാണ് പകരക്കാരനായി രാജപ്രതിനിധി തിരുവാഭരണത്തെ അനുഗമിക്കുന്നത്.വര്‍ഷം തോറും ധനു മാസം 28നു തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെടുന്നു. പരമ്പരാഗത കാനനപാതകളിലൂടെ യാത്ര ചെയ്ത് ഘോഷയാത്ര മകരമാസം 1നു ശബരിമലയില്‍ എത്തിച്ചേരുന്നു. പതിനെട്ടാംപടിക്കു മുകളില്‍ വെച്ച് സ്വീകരിക്കപ്പെടുന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാണ് അന്നു വൈകുന്നേരത്തെ ദീപാരാധന. ദീപാരാധനയ്ക്കു ശേഷം പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷമാകുന്ന ജ്യോതിയാണ് മകരജ്യോതി. മകരജ്യോതി കണ്ടു തൊഴാന്‍ വര്‍ഷം തോറും ഈ ദിവസം ലക്ഷക്കണക്കിന് ഭക്തര്‍ ശബരിമലയില്‍ എത്തിച്ചേരാറുണ്ട്.തിരുവിതാംകൂര്‍ രാജാവ് ശ്രീ ചിത്തിരതിരുനാള്‍ 1973ല്‍ ക്ഷേത്രത്തിന് സംഭാവന നല്‍കിയ 420 പവന്‍ തൂക്കമുള്ള തങ്കയങ്കി മണ്ഡലപൂജയ്ക്കാണ് ശബരിമലമുകളിലെ അയ്യപ്പവിഗ്രഹത്തില്‍ അണിയിക്കുന്നത്. മണ്ഡലപൂജയ്ക്ക് രണ്ടുനാള്‍ മുമ്പാണ് തങ്കയങ്കി വഹിച്ചുകൊണ്ടുള്ള രഥയാത്ര ആറന്മുളയില്‍ നിന്നു പുറപ്പെടുന്നത്.ശബരിമലയില്‍ വ്രതമനുഷ്ഠിച്ച് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ എത്തിച്ചേരുന്ന തീര്‍ഥാടകനുള്ള സന്ദേശം തത്ത്വമസി എന്നാണ്. സാമവേദത്തിന്റെ സാരമായ ഈ സംസ്‌കൃതപദത്തിന്റെ അര്‍ഥം തത് ത്വം അസി അഥവാ അത് നീ ആകുന്നു എന്നാണ്. നിങ്ങള്‍ ആരെയാണോ കാണാന്‍ വന്നിരിക്കുന്നത് അത് നിങ്ങള്‍ തന്നെയാണ്. അവനവന്റെയുള്ളിലെ പരമാത്മാവിനെയും ജീവാത്മാപരമാത്മാ ബന്ധത്തേയും ഇവ സൂചിപ്പിക്കുന്നു.അരവണപ്പായസവും കൂട്ടപ്പവുമാണ് ശബരിമലയിലെ പ്രധാന പ്രസാദങ്ങള്‍. ഇവ ക്ഷേത്രത്തിനടുത്തുള്ള വിതരണ കൗണ്ടറുകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. സ്ത്രീകള്‍ ഋതുമതിയാകുമ്പോള്‍ പണ്ട് കാലങ്ങളില്‍ വയ്ക്കാറൂള്ള ഋതുമതികഞ്ഞിയാണ് അരവണപ്പായസമായി മാറിയത്. അരവണപ്പായസത്തിനായുള്ള അരി തിരുവിതാംകൂറ് ദേവസ്വത്തിനു തന്നെ കീഴിലുള്ള ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്നുമാണ് കൊണ്ടുവരുന്നത്.പത്തിനും അറുപതിനും ഇടയ്ക്ക് വയസുള്ള സ്ത്രീകളെ മലച്ചവിട്ടാന്‍ അനുവദിക്കാറില്ല. കുറഞ്ഞത് 41 ദിവസത്തെ വ്രതാനുഷ്ഠാനം വേണം മലകയറാന്‍ എന്നാണ് നിയമം. ആദ്യമായി മലകയറാന്‍ വ്രതം തുടങ്ങുന്ന ആളെ കന്നി അയ്യപ്പന്‍ എന്നു വിളിക്കുന്നു. ഒരു പെരിയ സ്വാമി അഥവാ ഗുരുസ്വാമിയെ കണ്ടുപിടിക്കുകയാണ് ആദ്യം കന്നി അയ്യപ്പന്‍ ചെയ്യേണ്ടത്. 18 കൊല്ലമെങ്കിലും മല ചവിട്ടിയ ആള്‍ ആകണം ഗുരു സ്വാമി. അദ്ദേഹത്തിന്റെ സാനിധ്യത്തില്, വൃശ്ചിക മാസം ഒന്നാം തിയതി ക്ഷേത്രസന്നിധിയില്‍ വച്ച് മാലയിടുന്നു. അതിരാവിലെ കുളിച്ചു ശുദ്ധമായി കറുത്ത വസ്ത്രം ധരിച്ചു ശരണംവിളിയോടെ രുദ്രാക്ഷമാല ധരിക്കുന്നു. മാലയില്‍ സ്വാമി അയ്യപ്പന്റെ രൂപം ഉള്‍ക്കൊള്ളുന്ന ലോക്കറ്റ് ഉണ്ടായിരിക്കും. വൃശ്ചിക ഒന്നുമുതല്‍ ധനു 11 വരെ വ്രതാനുഷ്ഠാനങള്‍ തെറ്റാതെ അനുഷ്ഠിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ