2017, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

ഗുരുദേവന്‍റെ ത്യക്കരങ്ങളാല്‍ സ്ഥാപിതമായ ചരിത്ര പ്രസിദ്ധമായ കളംവംകോടത്തെ കണ്ണാടി പ്രതിഷ്ഠ / Kalavamkodam Temple Mirror Prathishta


1927 ജൂണ്‍ 14ന് (1102 ഇടവം 31 ) പുലര്‍ച്ചെ നാലിനാണ് ശ്രീനാരായണ ഗുരുദേവന്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയത്. ഒരു കാലത്ത് നിലനിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പിഴുതെറിയുന്നതായിരുന്നു ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠ. ഇതിനു മുമ്പുതന്നെ മുരിക്കുംപുഴ ക്ഷേത്രത്തില്‍ സത്യം, ധര്‍മ്മം, ദയ, ശാന്തി എന്ന് രേഖപ്പെടുത്തിയ പ്രഭ പ്രതിഷ്ഠിച്ചും നാരായണ ഗുരു പരമ്പരാഗത സമ്പ്രദായങ്ങളെ ചോദ്യം ചെയ്തിരുന്നു. പക്ഷെ ഇതെല്ലാം തന്നെ ഈശ്വര വിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു. ഇവിടെയും ശിവന്‍, ഗണപതി, ദേവി തുടങ്ങിയ വിഗ്രഹങ്ങളും ഗുരുവിനൊപ്പമുണ്ടായിരുന്ന ശിഷ്യര്‍ പ്രതിഠ്ഷിച്ചിരുന്നു.

കളവംകോടം ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ശേഷം വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതുമായി ബന്ധപ്പെട്ട് അന്നുണ്ടായ തര്‍ക്കമാണ് കണ്ണാടി പ്രതിഷ്ഠയിലേക്ക് നയിച്ചത്. പ്രദേശത്തെ പ്രമുഖനായ പണിക്കവീട്ടില്‍ പത്മനാഭ പണിക്കരുടെ നേതൃത്വത്തില്‍ ക്ഷേത്രം പുനരുദ്ധാരണം നടത്തിയ ശേഷം അര്‍ദ്ധനാരീശ്വരന്‍, ഗണപതി, സുബ്രഹ്മണ്യന്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാന്‍ തയ്യാറാക്കി. പ്രതിഷ്ഠാ കര്‍മ്മത്തിനായി ഏറെ നിര്‍ബ്ബന്ധിച്ചാണ് നാരായണ ഗുരുവിനെ എത്തിച്ചത്. സ്വാമി ബോധാനന്ദ, നീലകണ്ഠന്‍ ശാന്തി, പ്രൈവറ്റ് സെക്രട്ടറി കോമത്തു കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഗുരു എത്തിയത്. എന്നാല്‍ കെ.സി. കുട്ടന്റെ നേതൃത്വത്തില്‍ ഒരു സംഘമാളു
കള്‍ വിഗ്രഹ പ്രതിഷ്ഠയെ എതിര്‍ത്തു.

ഇത് സംഘര്‍ഷത്തിന്റെ വക്കിലെത്തിയപ്പോള്‍ കണ്ണാടി കൊണ്ടു വരാന്‍ ഗുരു നിര്‍ദ്ദേശിച്ചു. ഇതിന്‍പ്രകാരം എറണാകുളത്ത് നിന്ന് കണ്ണാടി എത്തിച്ചു. അതിന്റെ മദ്ധ്യഭാഗത്ത് രസം ചുരണ്ടി ഓം ശാന്തി എന്ന് എഴുതാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ രസം ചുരണ്ടിയവരുടെ ശ്രദ്ധകുറവു മൂലം എഴുതിയത് ഒം ശാന്തി എന്നായിരുന്നു. അതുമതി അതിനും അര്‍ത്ഥമുണ്ടെന്ന് പറഞ്ഞ് ഗുരു ആ കണ്ണാടി ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു. അതിനു ശേഷം സ്വാമി ബോധാനന്ദ അര്‍ദ്ധനാരീശ്വര വിഗ്രഹം കണ്ണാടിക്ക് മുന്നില്‍ കുറച്ചു മുന്നോട്ടുമാറി ഇടത്തു ഭാഗത്തായി പ്രതിഷ്ഠിച്ചു. ശ്രീകോവിലിന് മുന്നില്‍ നിന്ന് തൊഴുന്നവര്‍ക്ക് കണ്ണാടിയിലെ ലിപികള്‍ മുകളില്‍ കാണാം, കൂടാതെ അര്‍ദ്ധനാരീശ്വര വിഗ്രഹത്തെയും നേരെ കാണാന്‍ കഴിയും.

മറ്റു വിഗ്രഹങ്ങളുടെ പ്രതിഷ്ഠയും ബോധാനന്ദ സ്വാമിയാണ് നിര്‍വഹിച്ചത്. പലരും പ്രചരിപ്പിക്കുന്നതുപോലെ വിഗ്രഹം കണ്ടു തൊഴാറുള്ളതിലും അടുത്ത് നിന്നാലും നോക്കുന്ന ആളിനെ കണ്ണാടിയില്‍ കാണില്ല, വളരെ അടുത്ത് നിന്ന് താണു നോക്കിയാല്‍ മാത്രമെ അവ്യക്തമായെങ്കിലും മുഖം കാണാന്‍ സാധിക്കുകയുള്ളു. മുരിക്കും പുഴയിലും കളവംകോടത്തും ഒഴികെയുള്ള ക്ഷേത്രങ്ങളിലെല്ലാം ദേവതകളുടെ വിഗ്രഹങ്ങളാണ് നാരായണ ഗുരു പ്രതിഷ്ഠിച്ചത്. 32 ക്ഷേത്രങ്ങളിലാണ് ഗുരു പ്രതിഷ്ഠ നിര്‍വഹിച്ചത്. അതില്‍ 20 ക്ഷേത്രങ്ങളില്‍ ശിവനെയും നാലിടത്ത് ദേവിയേയും, എട്ടിടത്ത് സുബ്രഹ്മണ്യനെയുമാണ് പ്രതിഷ്ഠിച്ചത്. കേരള നവോത്ഥാന ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള കണ്ണാടി പ്രതിഷ്ഠാ കര്‍മ്മം വിപുലമായി ആഘോഷിക്കേണ്ടതുണ്ട്. ഇതിന് ശ്രീനാരായണ പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും മുന്‍കൈയെടുക്കുമെന്നാണ് പ്രതീക്ഷ. എസ്എന്‍ഡിപിയുടെ നിയന്ത്രണത്തിലാണ് ഇന്ന് ക്ഷേത്ര ഭരണം.

എന്തുകൊണ്ട്‌ കണ്ണാടി പ്രതിഷ്ഠ???

ഗുരു കളവങ്കോടത്തെത്തിയത്‌ സാധാരണ മട്ടിലുള്ള ഒരു വിഗ്രഹ പ്രതിഷ്ഠക്കു വേണ്ടിയായിരുന്നു. അതിനുള്ള ഒരു വിഗ്രഹം അവിടെ തന്നെ തയ്യാർ ചെയ്തു വെച്ചിരുന്നു. പ്രതിഷ്ഠാ സമയം കാത്ത്‌ ഗുരു മുറിയിൽ വിശ്രമിക്കുകയാണ്‌. അപ്പോൾ മുറിക്കു പുറത്ത്‌ K.C കുട്ടന്‍റെ നേത്വതത്തില്‍ കുറേ യുവാക്കൾ സംവാദത്തിൽ ഏർപ്പെട്ടിരിക്കുന്നതായി അദ്ദേഹം കണ്ടു. രണ്ടു ചേരിയായി നിന്ന്‌ അവർ വാദിക്കുകയാണ്‌. ഒരു കൂട്ടർ പറയുന്നു: ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ആവശ്യമില്ല. അത്‌ അന്ധവിശ്വാസമാണ്‌. മറ്റേ കൂട്ടർ വാദിച്ചു: ക്ഷേത്രങ്ങൾ അത്യാവശ്യമാണ്‌. ഗുരു ആ സംവാദത്തിൽ ഇടപെട്ടില്ല. ഇനി നിങ്ങൾക്ക്‌ വിഗ്രഹങ്ങൾ ആവശ്യമില്ല എന്ന്‌ പറഞ്ഞു.പ്രതിഷ്ഠക്കുള്ള മഹൂർത്തമായി. സംഘാടകർ ഗുരുവിനെ വിളിച്ചു. അദ്ദേഹം അവരോട്‌ ചോദിച്ചു: ഇവിടെ അടുത്തെങ്ങാനും നല്ല നിലക്കണ്ണാടി കിട്ടുമോ?’ ‘സംഘടിപ്പിക്കാം.അവർ പറഞ്ഞു. കണ്ണാടി പ്രതിഷ്ടിക്കുന്ന സമയം ഗുരു പറഞ്ഞു വെളുത്തമ്മവരട്ടെ എന്നിട്ടാകാം . തടിച്ചുകൂടിയ ശിഷ്യഗണങ്ങളോട്‌ ഗുരു പറഞ്ഞു വെളുത്തമ്മക്ക്‌ നമ്മുടെ അടുത്തേക്ക്‌ വരാൻ വഴി ഒരുക്കുക. വെളുത്തമ്മ എന്ന്‌ ഗുരുദേവൻ വിളിക്കുന്നത്‌(നന്നേ വെളുത്തു സുന്ദരിയായ ഐശ്വര്യം നിറഞ്ഞ മുഖകാന്തിയോട്‌ കൂടിയ മണ്ണാന്തറ തറവാട്ടിലെ കുടുംബിനി പാർവ്വതിഅമ്മ) ഗുരുവിന്റെ കൂടെ പ്രസംഗിക്കാൻ പോകുന്ന കളവംകൊടുള്ള പാർവ്വതി അമ്മ. ഗുരുദേവന്‌ ഈശ്വര ഭക്തയായ ആ അമ്മയെ അത്രയ്ക്ക്‌ സ്നേഹമായിരുന്നു . ഒരു ഗൃഹസ്ഥ ശിഷ്യ എന്ന്‌ വേണമെങ്കിലും നമുക്ക്‌ കരുതാം.

അങ്ങനെ, പ്രതിഷ്ഠിക്കാൻ തയ്യാറാക്കി വെച്ചിരുന്ന വിഗ്രഹം മാറ്റിവെച്ച്‌ ഗുരു കളവങ്കോടത്ത്കണ്ണാടി പ്രതിഷ്ഠ നടത്തി. 1927 ജൂൺ 14 ചൊവ്വാഴ്ച പുലർച്ചെ നാലിനാണ്‌  കണ്ണാടി പ്രതിഷ്ഠിച്ചത്‌. ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്ത അരുവിപ്പുറം പ്രതിഷ്ഠയ്ക്കൊപ്പം കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്ഠയും ചരിത്രത്തിന്റെ ഭാഗമായത്‌ അങ്ങനെയാണ്‌. പ്രത്യേക അളവിൽ തയ്യാറാക്കിയ കണ്ണാടിയിൽ പിന്നിലെ രസം ചുരണ്ടി ഓംശാന്തി എന്നൊരുക്കാൻ ഗുരു നിർദ്ദേശിച്ചെങ്കിലും ദീർഘം വിട്ട്‌ തയ്യാറായത്‌ ഒം ശാന്തിഎന്നായിരുന്നു. ഗുരു വിമർശിച്ചില്ല. അതിനും അർഥമുണ്ടെന്നുപറഞ്ഞ്‌ പ്രതിഷ്ഠ നടത്തി. കണ്ണാടി പ്രതിഷ്ഠിച്ചു. നീ തന്നെയാണ്‌ നിന്റെ ഈശ്വരൻ. നിന്നിലാണ്‌ ആത്മാവും ചൈതന്യവും. നീ നിന്നെ തിരിച്ചറിയുക. ഇതാണ്‌ ഇതിലൂടെ നൽകിയ സന്ദേശം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ